Saturday, April 30, 2011

കടലിനക്കരെയുള്ള പ്രിയ കൂട്ടുകാരന് ഒരു നോമ്പുകാലത്ത് എഴുതിയ കത്ത്...

ഭൂലോകത്തിന്റെ ഏതോ ഒരു കോണില്‍
നാടും വീടും പ്രിയപ്പെട്ടവയൊക്കെയും വിട്ട്
മരുഭൂമിയുടെ പച്ചപ്പിലേക്ക് പ്രവാസപ്പെട്ട്, പ്രയാസപ്പെട്ട്
സ്വപ്നങ്ങള്‍ കൊയ്യാന്‍ ഇറങ്ങിത്തിരിച്ച്
ഇടതടവില്ലാതെ, ഓര്‍മ്മകളില്‍ കടലിനിക്കരെയുള്ള
കനലും പേറി നടക്കുന്ന ഒരുപാടു പ്രവാസികളില്‍ ~ഒരാളായ
എന്റെ കളിക്കൂട്ടുകാരന്.....
അസ്സലാമു അലൈകും...

....അറേബ്യന്‍ അത്തറു മണക്കുന്ന, ഈത്തപ്പഴത്തിന്റെ മൊഞ്ചും മോറുമുള്ള, സുഖനിദ്രയുടെ സൗന്ദര്യമുള്ള, ഗൃഹാതുരത്വത്തിന്റെ സുഗന്ധമുള്ള, സുന്ദരസുരഭിലമായ നല്ലൊരു റംസാന്‍/ഈദുല്‍ഫിത്വര്‍ ആശംസിക്കുന്നു.
    ഏറെ വൈകിപ്പോയെങ്കിലും ഈ റംസാന്‍മുബാറക് നിനക്കുള്ളതാണ്...നിദ്രയില്‍ കൂടെ വന്ന് ഉണര്‍ന്നപ്പോള്‍ വിട്ട്പിരിഞ്ഞുപോയ സുന്ദരമായൊരു സ്വപ്നം പോലെ നോമ്പിന്റെ ആദ്യത്തെ രണ്ട് 'പത്തുകള്‍' (റഹ്മത്തിന്റെ പത്തും, മഗ്ഫിറതിന്റെ പത്തും) തീര്‍ന്നുപോയി...ഒരു പത്തുമണിപ്പൂ വിടര്‍ന്നു കൊഴിയുന്നതു പോലെ പെരുന്നാളും പെട്ടന്ന് വന്നങ്ങുപോകും....ഓര്‍മ്മകളില്‍ വീണ്ടും ഞാന്‍ ഒറ്റയ്ക്കാവും.....തീര്‍ച്ച.
    തന്റെ അനന്തമായ കാരുണ്യത്തിന്റെ ഖജനാവില്‍ നിന്ന് നമുക്കീ ജീവിതം തന്ന ജഗന്നിയന്ഥാവിന് ഒരായിരം സ്ഥുതി...അല്‍ഹംദുലില്ലാഹ്...ലോകത്തിലെ സകല ജീവജാലങ്ങളെയും വ്യത്യസ്ഥമായ രീതിയില്‍ സൃഷ്ടിക്കുകയും ഒരേ പോലെ, ഒരേ പരിഗണനയില്‍ പരിപാലിച്ചുപോരുകയും ചെയ്യുന്ന സകലലോക രക്ഷിതാവിന്റെ കരുണാകടാക്ഷം നമ്മില്‍ സദാ വര്‍ഷിക്കുമാറാകട്ടെ.  അവന്റെ ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചുകൂടാന്‍ തൗഫീക് പ്രധാനം ചെയുമാറാകട്ടെ.....ആമീന്‍.
    നാളൊരുപാടായി വല്ലാതെ നീണ്ട് പോകുന്ന, വായിച്ചാല്‍ തീരാത്ത  ഒരു കത്തയക്കണമെന്ന് ബിജാരിച്ചിറ്റ്.  പക്ഷേ പറ്റണ്ടേ...എങ്ങനെയൊക്കെയോ എവിടെയൊക്കെയോ നമ്മളുപോലുമറിയാതെ നമുക്കിടിയിലൊരു കമ്മ്യൂണിക്കേഷന്‍ ഗ്യാപുണ്ടാവുന്നുണ്ടോ എന്ന്  ഇടക്കു ഞാന്‍ വല്ലാതെ സങ്കടപ്പെടാറുണ്ട്.  എന്താ ചെയ്ക....ആരോടാ പറയുക....പടച്ചോന്‍ എല്ലാരിക്കും കൊടുത്ത പോലെ ദിവസത്തിലിരുപത്തിനാല് മണിക്കൂറ് എനിക്കും തന്നിരിക്കുന്നു..പക്ഷെങ്കില് ഒന്നും ഒന്നിനും തെകയാത്തപോലെ.....ഈ സമയം എന്നു പറഞ്ഞാല് ഭയങ്കര സംഗതിയാ...കാലം എന്ന മഹാസത്യം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്താണ്.........ജീവിതവീഥിയില്‍ നമ്മെയും കടന്നുപോകുന്ന കാലത്തിന് ഒരിക്കലും ഒരു മടക്കമില്ല......കൊഴിഞ്ഞുവീഴുന്ന ദിനരാത്രങ്ങള്‍ തിരിച്ചുവരില്ല...ആയുസ്സില്‍ നിന്നും അറ്റുപോകുന്ന കണ്ണികള്‍ക്കു പകരം പുതിയകണ്ണികള് കൂട്ടിച്ചേര്‍ക്കപ്പെടുകയില്ല....അതുകൊണ്ടു തന്നെ സമയം വളരെയേറെ വിലപ്പെട്ടതാണ്.  പക്ഷേ ആരറിയുന്നു സമയമാം രഥതിന്റെ വേഗത.....പക്ഷെങ്കില് ഈ ദുനിയാവില് നമ്മള് ചെലവാക്കുന്ന ഓരോ സെക്കന്റിനെ കുറിച്ചും നാളെ പടച്ചോനെന്തായാലും ചോദിക്കാണ്ടിരിക്കൂല......!
    ഇത് ടൈപ് ചെയ്ത് ഇക്കോലത്തിലാക്കാന്‍ കൊറേ ദെവസം എട്ത്ത് ഇപ്പൊ നോമ്പ് 18 ആയി....ആരും അറിയാണ്ട് നോമ്പിന്റെ റഹ്മത്ത് പത്ത് പറന്ന്‌പോയി...മഗ്ഫിറത്തിന്റെ പത്തില് നിക്കുമ്പോള്‍ കാര്യമായിട്ട് പൊറുക്കലിനെ തേടണ്ടത്..'റഹ്മത്തിന്റെ പത്തിനെ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ പറ്റീല്ല...പൊറുക്കണേ' എന്നാണ്.  ഇനീപ്പം മുമ്പ് ചെയ്തുപോയ പാപങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് മോചനത്തിനുവേണ്ടി ദുആര്ക്കുമ്പളേക്കും മഗ്ഫിറത്തിന്റെ ഇപ്പത്തും കഴിഞ്ഞ്‌പോകുവോന്നാ ന്റെ പേടി...പിന്നെ വരുന്നതോ നരകമോചനത്തിന്റെ പത്തും.  പക്ഷെങ്കില് കയിഞ്ഞ നോമ്പിനേക്കാളും ബെറ്ററാ ട്ടോ...ഖുര്‍ആന്‍ ഓത്ത് കൂടുതല്‍ മുന്നോട്ട് എത്തീക്കില്ലെങ്കിലും ഖുര്‍ആന്‍ പഠനം കൊറച്ചൊക്കെ നടക്കണ്ണ്ട്...നാട്ടില്‍ സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ ക്ലാസുണ്ട്...പിന്നെ കിട്ടുന്ന സമയത്തൊക്കെ പടച്ചോനോട് സൊകാര്യം പറയാറുണ്ട്.  രഹസ്യങ്ങളും സൊകാര്യങ്ങളും പറയാന്‍ എക്കാലത്തും നല്ലത് പടച്ചോന്‍ തന്ന്യാ....ആകെക്കൂടി ഒരു ഭക്തിനിര്‍ഭരമായ സുന്ദര സുരഭിലമായൊരന്തരീക്ഷം...ഇന്നല്‍ ഹംദ ലില്ലാഹ്...
    പിന്നെ സുഹൃത്തേ നാട്ടിലെ നോമ്പൊക്കെ ഒരുപാട് മാറിപ്പോയിക്ക്...പലപ്പോഴും പറഞ്ഞതുപോലെ പണ്ടത്തെ നോമ്പിന്റെ സുഖവും നിര്‍വൃതിയും ഇന്നത്തെ നോമ്പിന് നഷ്ടപ്പെട്ടുപോയി.  എന്നു പറഞ്ഞാല്‍ മന്‌സന്മാര് നഷ്ടപ്പെടുത്തി.  ആര്‍ക്കും ഇപ്പൊ ഒന്നിനും നേരമില്ല.  ഇപ്പൊ സകലം ഫാസ്റ്റ്ഫുഡല്ലേ...സ്വന്തം വീട്ടിലെ ബാക്കലെ കോലായിലിരുന്ന് കുഞ്ഞിപ്പത്തില് പരത്ത്ന്ന പെണ്ണുങ്ങളുടെ പഴയകാല നോമ്പുകാലം ഇന്ന് വെറുമൊരോര്‍മ്മ മാത്രം....നോമ്പ്തുറകളൊക്കെ ഒരു കുറവും ബെര്ത്താണ്ട് കുതുകുലായിറ്റെന്നെ പലേടത്തും പതിവുപോലെ നടക്കണ്ണ്ട്..പക്ഷേ നോമ്പ് തൊറപ്പിച്ചതിന്റെ കൂലിയും പുണ്യോം നഷ്ടപ്പെടുത്തുന്ന കോലത്തില്‍ ആര്‍ഭാടവും  പായ്യ്യാരോം ആക്കീറ്റ് പടച്ചോന്റെ പ്രീതിക്ക് പകരം ദേഷ്യം സമ്പാദിക്കുന്ന ഒരു രൂപത്തിലാണ് ഇന്ന് നമ്മടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്...പടച്ചതമ്പുരാന്‍ കാക്കട്ടെ.....ആമീന്‍.  കടലിനക്കരെ കുത്തിരിഞ്ഞിറ്റ് നാട്ടാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നാടിന്റെ നന്മക്കു വേണ്ടീട്ടും പ്രാര്‍ത്ഥിക്കണം.
    പിന്നെ മ്മളെ നാട്ടില് ഇക്കുറി റിലീഫ് കമ്മിറ്റീന്റെ വക നോമ്പ്‌തൊറ കയിച്ച്ക്ക്...വളരെ ലളിതമായിട്ട്...സൂപ്പീക്കേം, അമ്മദ്‌ക്കേം, മമ്മീക്കേം, ഹൈദറും, മുനീറും, സാജീം, ഹാരിസും, കാല്യേട്ടറമ്പത്തെ കാസിമും.....അങ്ങനെയങ്ങനെ ഒരുപാടു ഗള്‍ഫുകാര് നാട്ടിലുണ്ടായ ഈ അപൂര്‍വ്വ റംസാന്‍ ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു.  'ഇഫ്താര്‍മീറ്റും ശിഹാബ്തങ്ങള്‍ റിലീഫ് സെല്‍ ഉദ്ഘാടനവും' എന്ന പേരിലാണ് പരിപാടി നടന്നത്.. റിലീഫ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്  നാട്ടിലിങ്ങനെ ഒരിഫ്താര്‍ മീറ്റ് നടക്കുന്നത്, നടത്തുന്നത്......റിലീഫ് പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ അര്‍ഹര്‍ക്ക് അര്‍ഹമായ രീതിയില്‍ അര്‍ഹമായത്  എത്തിച്ചിട്ടുണ്ട്, എത്തിക്കുന്നുണ്ട്....ഒരു ടണ്‍ വാക്കുകളേക്കാളും ഒരു ടീസ്പൂണ്‍ സഹായമാണ് മനുഷ്യര്‍ക്ക് ഗുണം ചെയ്യുക എന്നാണല്ലോ...അങ്ങനെ ഞങ്ങള്‍ പല പാവങ്ങള്‍ക്കും അവരുടെ കഷ്ടപ്പാടില്‍ നിന്നും പടച്ചോന്റേയും റസൂലിന്റേയും പേരില്‍ താല്‍ക്കാലികാശ്വാസം നല്‍കിക്കൊണ്ടിരിക്കുന്നു.
    ഞാന്‍ നിന്റെ കാര്യങ്ങളൊന്നും ചോദിക്കാണ്ട് ന്റെ കാര്യം മാത്രം പറഞ്ഞ്‌പോവുമ്പോ ഞ്ഞെന്താ ഒന്നും പറയാത്തേ...പിന്നെ ന്തെല്ലാ അന്റെ നോമ്പുകാല വിശേഷങ്ങള്‍....ആകെക്കൂടി മൊത്തം ടോട്ടലായിറ്റ് അനക്കവിടെ സുഖമല്ലേ....ഞമ്മളെ ചങ്ങായിമാര്‍ക്കും.....? നിങ്ങളില്‍ പലരും ദുബായീന്റെ പല അറ്റത്താണെന്നറിയ, ന്നാലും മൊബൈലിലൂടെ നിങ്ങളെന്നും അടുത്ത് തന്ന്യാന്നാ ഞാന്‍ ബിജാരിക്ക്ന്നത്....നോമ്പിനെ നോമ്പിന്റെ രീതിയിലും ഭാവത്തിലും താളത്തിലും കൂടെക്കൊണ്ട്‌നടക്കാന്‍ പറ്റ്ന്ന്ണ്ടാവും ല്ലേ...ഖുര്‍ആന്‍ ഓതാന്‍...തറാവീഹും വിത്‌റും നിസ്‌കരിക്കാന്‍, എല്ലാ പൂര്‍ണ്ണതയോടും കൂടി നോമ്പ് തുറക്കാന്‍, ചോറ്തിന്നുകൊണ്ട് നോമ്പ് നോല്‍ക്കാന്‍ ...ഒക്കെ പറ്റ്ന്ന്‌ണ്ടോ കുട്ടാ....നോമ്പായോണ്ട് പൊരേലേക്ക് എടക്കെടക്ക് ബിളിക്കാറ്‌ണ്ടോ....
    പിന്നെ പെണ്ണ്‌കെട്ടിന്റെ കാര്യം പറയ്വയാണെങ്കില് ഒരുപാട് പറയേണ്ടിബെരും...ഭൂമിയില്‍ ദിനോസറിന്റെ വഴിയേ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണ് നല്ല പെണ്‍കുട്ടികളെന്നത് നാട്ടിലെ പാട്ട്......ഇപ്പൊ ആണ്‍പിള്ളേരൊക്കെ അനുഭവിച്ചോണ്ടിരിക്കുന്ന പാഠം...നല്ല പെണ്‍പിള്ളേര്‍ തീരെ ഇല്ല എന്നല്ല, ഉണ്ട് പക്ഷെ രക്ഷിതാക്കള്‍ പണ്ടത്തെപ്പോലെ കല്യാണത്തിനു തയ്യാറാവുന്നില്ല.  'ഞാളോള പഠിപ്പിക്ക്ന്ന'...എന്നാണ് രക്ഷിതാക്കളുടെ രാഷ്ട്രീയം...ഇവരൊക്കെ പെണ്‍പിള്ളേരെ ബയസ്സാവ്ന്ന ബെരെ പഠിപ്പിച്ചിറ്റെന്താ കലക്ടര്‍മാരാക്ക്ന്നാ........'ന്റെ കുടീലൊതുങ്ങ്ന്ന പെണ്ണാച്ചാല്‍ കൊണായി'...എന്ന് കരുതുന്ന ആളാ ഞാന്‍...പിന്നെ ജോലീം കൂലിയുമൊക്കെയുള്ള ഇനത്തിനെ കെട്ട്യാല് ജീവിതത്തില് ഒരു സൊയ്‌ര്യവും പൊറുതിയും ഉണ്ടാവില്ലാന്നാണ് എനിക്കെന്റെ ചില സുഹൃത്തുക്കളുടെ ജീവിതം കൊണ്ട് മനസ്സിലായത്...നമ്മള് വീട്ടിക്കയറിച്ചെല്ലുമ്പോ നമ്മളെ ചിരിച്ചോണ്ട് സ്വീകരിക്കാനൊരു പെണ്ണ്...അത്രയൊക്കെ വിശാലതയല്ലടോ നമ്മുടെയൊക്കെ മനസ്സിനുള്ളൂ...? എന്താ നിന്റെ അഭിപ്രായം...ഇത് ഇന്നേക്കോ നാളേക്കോ മറ്റന്നാളത്തേക്കോ മാണ്ട്യതല്ലല്ലോ...ഇണയായി തുണയായി അങ്ങോളം മാണ്ട്യതല്ലേ....ഒറങ്ങ്‌ന്നോന ബിളിച്ച് ചോറുണ്ടെന്ന് പറഞ്ഞ് ബെറ്‌തെ കൊതിപ്പിച്ചിറ്റ് ഇപ്പോ ഇങ്ങനെ……..മാന്‍ പ്രൊപോസസ് ഗോഡ് ഡിസ്‌പോസസ്...(മനുഷ്യന്‍ ആലോചിക്കുന്നു പടച്ചോന്‍ നടപ്പിലാക്കുന്നു) എന്ന് പറഞ്ഞത് എത്ര ശരി.....!? അല്ലെങ്കിലും പ്രിയകൂട്ടുകാരൊന്നും കൂടെയില്ലാത്തപ്പോളെന്തു കല്യാണം....ല്ല്‌യോ...?
    പിന്നെ നാട്ടാര്‍ക്കും മാണ്ടീറ്റ് നാട് വിട്ട് പോയ  നിങ്ങള്, ഗള്‍ഫുകാര്, ഒരേ സങ്കടോം പേറി-അക്കരെയാണെങ്കിലും ഞങ്ങളൊക്കെ ജീവിക്കുന്ന അതേ ആകാശത്തിന്റെ തന്നെ മേല്‍ക്കൂരയില്‍ ആ മരുഭൂമിയില്‍ ഒറ്റക്കിരുന്ന് (കരച്ചിലു വരുമ്പോള്‍ കുടുസ്സായ കുളിമുറിയില്‍ കയറി ആരും കേള്‍ക്കാതിരിക്കാന്‍ പൈപ്പ് ഉച്ചത്തില്‍ തുറന്നു വെച്ച്....) ഉരുകിത്തീരുന്നു എന്നറിയുമ്പോള്‍ എനിക്കെന്താടാ പറയാന്‍ കഴിയ്വാ....എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെ...ഇദ്ദുനിയാവില് എന്തൊക്കെ സങ്കടങ്ങള് എങ്ങനെയൊക്കെ സഹിക്കുന്ന മനുഷ്യരാ ഉള്ളത്....എവിടെയോ ഒളിപ്പിച്ച കണ്ണുനീര്‍ പുറത്തു കാണാതിരിക്കാന്‍ ഏറെ പണിപ്പെട്ട് ചിരിച്ചുകാണിക്കുന്ന എത്രയെത്ര മനുഷ്യരാ നമ്മുടെയൊക്കെ കണ്ണുകള്‍ക്ക് മുന്നിലൂടെ ദിവസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്............അത്‌കൊണ്ട് എത്രവലിയ സങ്കടം വന്നാലും സങ്കടപ്പെടാതിരിക്കുക. അതാണ് പുതിയ കാലത്തിന്റെ പാഠം....മുകളില്‍ ഒരാളുണ്ട് എല്ലാം കാണാനും അറിയാനും....ഹസ്ബുനല്ലാഹ്... 
    പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചു വരവിന്റെ കാര്യമെങ്ങനെയാ...ഇനിയും ഒരു നോമ്പ് കൂടി മരുഭൂമിയില്‍ കഴിച്ച്കൂട്ടണോ....നാട്ടില് ബന്നിറ്റ് ആ തടിയും ബണ്ണോം ഗ്ലാമറും എല്ലാം കാണിച്ചിറ്റ് മ്മക്കും കെട്ടണ്ടെ ചക്കരേ ഒരു പെണ്ണ്......ഇങ്ങളെല്ലം ബന്നിറ്റ് വേണം എനക്കും ഒരു നിക്കാഹ് കഴിക്കാന്‍.....ഒപ്പം നടന്ന ചങ്ങായിമാരൊക്കെ കടല് കടന്നപ്പൊ ഇബ്ട, നാട്ടില് ശരിക്കും ഞനൊറ്റക്കാ....ആകെ പ്രശ്‌നത്തിലാ ഞാന്‍...ഒന്നിനും ഒരെത്തും പിടിയും കിട്ടണില്ല......ഒക്കെയും പിടിവിട്ട് പോകുന്നുണ്ടോന്നൊരു സംശയം...ആകെക്കൂടി ഒരു മരവിപ്പാണ് മനസ്സിന്...ഇടക്കിവിടെ നാട്ടില്‍ നല്ല കനത്ത മഴ പെയ്യാറുണ്ടെങ്കിലും എന്റെ മനസ്സിലിതുവരെ നല്ലൊരു മഴ പെയ്തിട്ടില്ല...കാര്‍മേഘം മൂടിക്കെട്ടിക്കിടന്നിറ്റ് കാലം കൊറേയാവുന്നു.........പാതിരിപ്പറ്റ-മീത്തലോയില്ന്ന് ഒരു ജീപ്പ് കക്കട്ടിലേക്ക് പോയാലും, കരിപ്പൂര്ന്ന് ഒരു ഫ്‌ളൈറ്റ് ഷാര്‍ജക്ക് പറന്നാലും അതിനൊക്കെ ഒരു സമയോം ദൂരോം കാലോം അകലോം ഒക്കെയുണ്ട്....പക്ഷേ മനുഷ്യന്മാരുടെ ആശക്കും പൂതിക്കും ഒരു കയ്യും കണക്കുമില്ല...മനസ്സാകെയും മരുഭൂമി കണക്കെ വറ്റി വരണ്ട് കെടക്ക്വാ.....എങ്ങാനും ഒരു വെള്ളം കണ്ടാല്‍ ഓടിച്ചെന്ന് നോക്കും...പക്ഷേ അത് വെറും മരീചികയായിരിക്കും...മനുഷ്യനെ കൊതിപ്പിക്കുന്ന മരീചിക...അടുക്കുന്തോറും അകന്നകന്ന്‌പോകുന്ന സന്തോഷങ്ങള്‍....അകലുന്തോറും അടുത്തടുത്ത് വരുന്ന സങ്കടങ്ങള്‍.......എല്ലാം ഒറ്റക്ക് സഹിക്കുമ്പോളൊരു സുഖമുണ്ട്.......ആകെക്കൂടി ഒരു പായ്യ്യാരത്തിന്റെ വേദനയുള്ള സുഖം....എന്നാലും ഖുര്‍ആന്റെ വാക്കുകളില്‍ എനിക്ക് പ്രതീക്ഷയുണ്ട്...ഇന്ന മഅല്‍ ഉസ്‌രി യുസ്‌റാ.. (തീര്‍ച്ചയായും പ്രയാസത്തിനുശേഷം ഒരെളുപ്പമുണ്ട്)
     ഈ റംസാനില്‍ ഏറെക്കുറെ ഞാന്‍ ഫ്രീയായിരുന്നുവെങ്കിലും ആ ഫ്രീ ടൈം എനിക്ക് നോമ്പിന് വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലാന്ന് പറയുന്നതാവും ശരി.  കഴിഞ്ഞുപോയ റംസാനുകളുടെ (നമ്മളൊക്കെ ഒന്നിച്ചുണ്ടായിരുന്ന നോമ്പുകാലങ്ങള്‍..) അത്രയങ്ങ് മധുരിക്കാന്‍ ഇക്കൊല്ലത്തെ നോമ്പിന് കഴിയുന്നില്ല. തുടര്‍ന്നുവരുന്ന പെരുന്നാളിന്റെ സ്ഥിതിയും മോശമാവില്ല.  എന്തിനു പറയുന്നു ഖുര്‍ആനില്‍ നിന്ന് ഒരു ഖത്തം മുഴുവന്‍ ഓതാനെനിക്കു കഴിഞ്ഞില്ല. റംസാന്‍ മാസം മുഅ്മിനിന്റെ സൗഭാഗ്യ മാസമാണല്ലോ.  പക്ഷേ, പങ്കുവെക്കാന്‍ ആളില്ലാതായാല്‍...ഏത് സൗഭാഗ്യത്തിനാടാ മധുരിക്കാനാവുക....നിനക്കറിയാലോ നാട്ടിലാരാ ബാക്കിയുള്ളത്...ഉള്ള് തുറന്നൊന്ന് തമാശ പറഞ്ഞ് ചിരിക്കാന്‍ പോലും എനിക്കിപ്പോ കഴിയുന്നില്ല...... ....എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല...ഓര്‍മ്മകളുടെ ഭാണ്ഢവും പേറി മരുഭൂമിയിലൂടെ നടക്കുന്ന ഒട്ടകത്തെ പോലെ എന്റെ മനസ്സ് എങ്ങാണ്ടൊക്കെയോ അലയുകയാണ്....ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നമ്മളു പൊട്ടിച്ച തമാശകളൊക്കെ എന്നോട് മാത്രമല്ല, ഈ നാടിനോടു തന്നെ മറന്നു പോയ അവസ്ഥയാണ്.....ഒന്നിനും പഴയ ആരവങ്ങളളോ ആവേശങ്ങളോ ഇല്ല....എല്ലാരും യന്ത്രങ്ങളാണ്.....വെറുതെയൊരു കോമഡി പറയാന്‍പോലും ആര്‍ക്കും സമയമില്ല....അന്നേരം കൂടി മൊബൈലില്‍ ഞെക്കിക്കളിക്കാനുള്ള തത്രപ്പാടിലാണ് എല്ലാ ഹമുക്കുകളും.....  നോമ്പിന് ഖുര്‍ആന്‍ ഓതുമ്പോള്‍ എത്രയായി എത്രയായി എന്നു നോക്കി വാശിയോടെ ഓതിത്തീര്‍ക്കാന്‍ നൗഷാദ് കൂട്ടിനുണ്ടാവുമായിരുന്നു..ബട്ട് അവനും കടല്‍ കടന്നപ്പോള്‍ ഞാന്‍ ശരിക്കുമിവിടെ ഒറ്റയ്ക്കായി...ഖുര്‍ആന്‍ കയ്യിലെടുത്ത് മറിച്ചാല്‍ കിട്ടുന്ന പേജില്‍ നിന്ന് കുറച്ചെങ്കിലും ഓതി ബാക്കി വീട്ടില്‍ നിന്ന് സുബഹിക്ക് ഓതാമെന്ന് പറഞ്ഞ് ആ നേരവും കിടന്നുറങ്ങുന്ന നംശിദിന്റെ തമാശകള്‍ക്കും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കണ്ണുനീരിന്റെ നനവാണ്...................പണ്ടിങ്ങനൊരു കാലം കഴിഞ്ഞ്‌പോയിട്ടുണ്ടായിരുന്നു എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ് മനസ്സിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാ.....കാര്യങ്ങളിലേറ്റവും വലിയ കാര്യം സ്വന്തം കാര്യം...അതുകൊണ്ടു തന്നെ എല്ലാവരും അവനവന്റെ ജീവിതം കരക്കടുപ്പിക്കാനുള്ള ബേജാറിലാണ്...അതിനിടക്ക് നൊസ്റ്റാള്‍ജിയക്കൊക്കെ എന്ത് വില....രാജമാണിക്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യെന്തൊരക്കെ യെന്തൊരണ്ണെ...യെന്തിരായാലും ഇല്ലോളം ഉണ്ട് ട്ടാ സങ്കടോള്ളില്......
        പിരിയുന്നു മിത്രങ്ങള്‍
        പകല്‍പാല്‍പോല്‍ പിരിഞ്ഞൊടുവില്‍
        ഞാന്‍ ഒറ്റയാകുന്നു..
    ശരിക്കും ഈ നോമ്പിന് വിജാരിച്ചപോലെ ഖുര്‍ആന്‍ ഓതിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാക്കിയൊക്കെ (തറാവീഹും, വിത്‌റും, സദകയും, റിലീഫ് പ്രവര്‍ത്തനങ്ങളും...മറ്റും...) വേണ്ടപോലെ ചെയ്തൂട്ടോ..അങ്ങനെ കുട്ട്യേള പത്തും, ബല്യോലെ പത്തും വെടിവെച്ചത് പോലെ വളരെ പെട്ടന്ന് ചൂളം വിളിച്ച് കടന്നുപോയി...ബയസന്മാരുടെ പത്തും കണ്ണ് ചിമ്മിത്തൊറക്കന്ന വേഗത്തില് കടന്നങ്ങ് പോകും....ലൈലത്തുല്‍ ഖദ്‌റിന് വേണ്ടി ആവതു ശ്രമിക്കണം...പടച്ചോന്‍ ലൈലത്തുല്‍ ഖദ്‌റ് കൊണ്ട് വിജയിക്കുന്ന മുത്തഖീങ്ങളുടെ കൂട്ടത്തില്‍ നമ്മെയും നമ്മുടെ ബന്ധപ്പെട്ടവരെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ...ഒരു ചരിത്രസംഭവം ഓര്‍മ്മ വരുന്നു.  പണ്ട് മൂന്ന് യുവാക്കള്‍ ഒരുമിച്ച് ഒരു യാത്രപോയി. വഴിമധ്യേ അവര്‍ വിശ്രമിക്കാനായി ഒരു ഗുഹയില്‍ കയറിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ എങ്ങനെയോ ഒരു വലിയ പാറക്കല്ലു വീണ് ആ ഗുഹാമുഖം അടഞ്ഞുപോയി. എത്ര ശ്രമിച്ചിട്ടും അവര്‍ക്കത് നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല.  അങ്ങനെ അവര്‍ ഒരു കാര്യം ചെയ്തു. തങ്ങള്‍ ചെയ്ത നന്മകള്‍ മുന്‍നിര്‍ത്തി പടച്ചോടനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.  ആ കല്ലു നീങ്ങി, അവര്‍ രക്ഷപ്പെട്ടു....സുഹൃത്തെ നമുക്കൊക്കെ പടച്ചോനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മുന്‍നിര്‍ത്താനായി എന്താണുള്ളത്...അതുകൊണ്ട് പരസ്പരം പ്രാര്‍ത്ഥനകള്‍ സൂക്ഷിക്കുക.  ഒരു സുഹൃത്തിനു വേണ്ടി അയാളുടെ അഭാവത്തില്‍ മറ്റൊരു സുഹൃത്ത് പ്രാര്‍ത്ഥിച്ചാല്‍ അത് ഉത്തരം കിട്ടാന്‍ ഏറ്റവും സാധ്യതയുള്ളതാണ്..ഉടയതമ്പുരാന്‍ നമ്മുടെ പ്രാര്‍ത്ഥനകളും അമലുകളും പോരായ്മകള്‍ തീര്‍ത്ത് സ്വീകരിക്കുമാറാകട്ടെ..ആമീന്‍.  നല്ല കാര്യങ്ങള്‍  പടച്ചോന്‍ നേരത്തെയാക്കിത്തരട്ടെ...ആരോഗ്യവും ആഫിയത്തും നല്‍കട്ടെ...
    പിന്നെ നിങ്ങളുടെ പെരുന്നാള്‍ ആഘോഷം എങ്ങിനെയായിരിക്കും എന്നതിനെകുറിച്ച് ചോദിച്ച്  ഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തുന്നില്ല.....ലീവ്‌നാളും പെരുന്നാളുനാളും ഒരുമിച്ച് വരുമ്പോ മുഴുവനും ഉറങ്ങി ഹയാത്താക്ക്വാരിക്കും ല്ലേ....പക്ഷേ കഫ്റ്റീരിയയില്‍ വര്‍ക്ക് ചെയ്യുന്നോര്‍ക്ക് അന്ന് ശ്വാസം കഴിക്കാന്‍പോലും നേരമുണ്ടാവൂലാലോ....കാണാന്‍ പോകുന്ന പൂരമെന്തിനാ പറഞ്ഞറിയിക്കുന്നത്........ എന്റെ ഈ വര്‍ഷത്തെ പെരുന്നാളും കഴിഞ്ഞവര്‍ഷത്തതിനേക്കാള്‍ നന്നാവൂല എന്നെനിക്കുറപ്പുണ്ട്.....പിന്നെ നോമ്പ് കഴിയാത്തതുകൊണ്ടും ഈ വര്‍ഷത്തെ പെരുന്നാളിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതുകൊണ്ടും ഞാന്‍ കഴിഞ്ഞ വര്‍ഷത്തെ പെരുന്നാള്‍ അനുഭവം പറയാം......നിങ്ങളൊക്കെ പോയി ഞാന്‍ ഒറ്റക്കായ ആദ്യ പെരുന്നാളായിരുന്നു കഴിഞ്ഞകൊല്ലത്തെ ചെറിയ പെരുന്നാള്‍.....ആ പെരുന്നാളിന് ഉറങ്ങാനും ഉണരാനും കഴിയാത്ത ആകെക്കൂടി  മൂടിക്കെട്ടിയ ഒരവസ്ഥയിലായിരുന്നു..ഞാന്‍....ആകെ സുഹൃത്തുക്കളെന്നു (മനസ്സില്‍) പറയാന്‍കഴിയുന്നതായി നാട്ടില്‍ ആരും ബാക്കിയുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍.......എന്നാലും പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ്, വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രം വീണുകിട്ടുന്ന സൗഭാഗ്യനിമിഷത്തില്‍ തമ്മില്‍ ചിരിക്കാന്‍ മറക്കുന്നവരെപ്പോലും സലാം ചൊല്ലി മുസാഫഹത്ത് ചെയ്ത് കെട്ടിപ്പിടിച്ച് മനസ്സു കൊണ്ട് വല്ലാതെ സന്തോഷിച്ചു...പിന്നെ ഉച്ചവരെ വീടുകള്‍ കയറിയിറങ്ങി...ഉച്ചപിരിഞ്ഞപ്പോള്‍  നേരത്തേ കൂടെ നടന്നവര്‍ അവരവരുടെ ഭാര്യമാരെയും കൂട്ടി 'വീട്ടിലേക്ക്' പോയി.
(അവരെക്കെ നേരത്തെ കല്യാണം കഴിച്ചിക്കേനും..ഞാന്‍ പിന്നെ പ്രായമാകാത്തത്‌കൊണ്ടും മറ്റും........'അല്ലേലും കല്യാണംന്ന് വെച്ചാല്‍ ജീവിതത്തിലെ ഒരു മഹാസംഭവമൊന്നുമല്ല') ഞാന്‍ മീത്തല്‍വയല്‍ ടൗണില്‍ ഓര്‍മ്മപ്പെരുന്നാളിന്റെ പൊടിപിടിച്ച് പരിയേക്കാന്റെ പീടികക്ക് സമീപം കണ്ണൂട്ടി കെരട്ട്‌പ്പോയ പയ്യിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.......പെരുന്നാളുച്ചക്ക് പെരുമഴ പെയ്തപോലെ എന്ന് പറയാറേ ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്റെ ആഘോഷം അവിടെ തീര്‍ന്നു.  ഒറ്റപ്പെടലിന്റെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന ഞാന്‍ പള്ളിയില്‍ നിന്നും ളുഹറും അസറും (ജമാഅത്തായിറ്റ് തന്നെ) നിസ്‌കരിച്ച് എന്റെ പൊരേലേക്ക് പോയി...പെരുന്നാളിന്റെ ചരിത്രത്തിലാദ്യമായി നേരമിരുട്ടും മുമ്പേ പൊരേല് തിരിച്ചെത്തിയ എന്നെ കണ്ട് ഉമ്മയും മറ്റും ചോദിച്ചു...'ഇഞ്ഞേടേം പോയിക്കില്ലേ..?..'ഞാനൊന്നും  മിണ്ടിയില്ല.  പകരം ഇങ്ങനെ പറഞ്ഞു. 'ഞാന്‍ ഗള്‍ഫില്‍ പോവ്വ്വാണ്....'പുതിയ പേന്റും കുപ്പായവുമിട്ട് വീട്ടിന്റെ കോലായിലിരുന്ന് ഞാന്‍ ജീവിതത്തില്‍ കഴിഞ്ഞുപോയ നല്ല പെരുന്നാള്‍പകലുകള്‍ അയവിറക്കി.............എന്റെ കണ്ണു നിറഞ്ഞുപോയി........അങ്ങനെ എല്ലാരും സന്തോഷിക്കുന്ന ദിവസം ഞാന്‍ വല്ലാതെ സങ്കടപ്പെട്ടു.......സാരമില്ല.  തീര്‍ച്ചയായും ഒരു പ്രയാസത്തിന് ഒരു എളുപ്പമുണ്ട് എന്ന് ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. ബിയോണ്ട് ദി വെയ്ല്‍ ഓഫ് ഈച് നൈറ്റ് ദേര്‍ ഈസ് എ സ്‌മൈലിങ് ഡോണ്‍..(ഏത് ഇരുള്‍മൂടിയ രാത്രിക്കു പിന്നിലും പുഞ്ചരിക്കുന്നൊരു പ്രഭാതമുണ്ട്) എന്ന് ഖലീല്‍ ജിബ്രാന്‍ എഴുതിവെച്ചിരിക്കുന്നു. ഇനിയൊരു പെരുന്നാളു കൂടി ഏകാന്തതയ്ക്കു 'ബലി' കൊടുക്കാതിരിക്കാന്‍ എത്രയും പെട്ടന്ന് (അടുത്തത് ബലിപെരുന്നാളാണല്ലോ) ഞാന്‍ കടല്‍ കടന്നിരിക്കും...എന്നു ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.....ഇപ്പോളറിയുന്നു...നമ്മുടെ കണക്കുകളൊക്കെയും തെറ്റാനുള്ളതാണ്....തെറ്റിത്തെറ്റി ഇല്ലാണ്ടാവാനുള്ളതാണ്......തെറ്റാത്ത കണക്ക് റബ്ബുല്‍ ആലമീന്റെ കയ്യിലാണ്.....അതു പോലെ മാത്രേ നടക്കൂ...എല്ലാം...........ഇതൊന്നും പറയാനും കേള്‍ക്കാനും ആരുമില്ലായിരുന്നു...അതുകൊണ്ടാ ഞാനിപ്പൊ ഇതൊക്കെ ഓര്‍ത്തെടുത്ത് ഇങ്ങനെ കുത്തിക്കുറിക്കുന്നത്......
    പിന്നെ നിങ്ങളുടെയൊക്കെ ജോലിയില്‍ സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...... കഴിഞ്ഞ പെരുന്നാളിന് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ സുഖമാണെന്നും മനസ്സമാധാനം മാത്രം ഇല്ലെന്നും പറഞ്ഞു...എന്താണ് ഒരു പ്രവാസിയുടെ മനസ്സമാധനാത്തിന് ഭംഗം വരുത്തുന്നതെന്നെനിക്ക് പൂര്‍ണ്ണമായും അറിയില്ല...... കടലിനക്കരെ ജോലി ചെയ്യുന്ന എല്ലാവുരടെയും പ്രശ്‌നമാണോ, അതോ നാടും വീടും ഓര്‍മ്മയില്‍ നൊമ്പരപ്പെടുത്തിയിട്ടാണോ..ഒന്നുമെനിക്കറിയില്ല ...ഞാനൊരിക്കലും ഗള്‍ഫില്‍ ജോലി ചെയ്തിട്ടില്ലല്ലോ...അലാ ബിദിക്‌രില്ലാഹി തത്മഇന്നുല്‍ ഖുലൂബ്...(ദൈവ സ്മരണ കൊണ്ട് ഹൃദയങ്ങള്‍ ശാന്തമാകുന്നു.)  എല്ലാം പടച്ചോനില്‍ ഭരമേല്‍പിക്കണം.  അവനില്‍ എല്ലാത്തിനും ശാന്തിയുണ്ട്.  ഇടക്കൊക്കെ ഉമ്മാനെ വിളിക്കണം....മനസ്സറിയുന്ന കൂട്ടുകാരെ വിളിക്കണം......ഇത്രയൊക്കെയല്ലേ ഇക്കരെയിരുന്ന്‌കൊണ്ട് എനിക്കെഴുതാനും പറയാനും ചെയ്യാനുമൊക്കെ കഴിയുള്ളൂ....
    സീ യു. നെക്സ്റ്റ്.  തല്‍ക്കാലം ഞാന്‍ നിര്‍ത്തട്ടെ ...വായിച്ചതും വായിക്കാതെ പോയതും, പറഞ്ഞതും പറയാതെ പോയതും ഒക്കെ മനസ്സിലുണ്ടാവണം...ജോലിത്തിരക്കൊഴിഞ്ഞ് നേരം കിട്ടുകയാണെങ്കില്‍ (നിര്‍ബന്ധമായും) മറുപടി എഴുതണം....
    സ്‌നേഹത്തോടെ, സ്വന്തം സാദിഖ്.

എന്നോ കാലം മായ്ച്ചുകളഞ്ഞു
സ്‌നേഹമൂറും ചിത്രങ്ങള്‍...
എങ്ങോ
ദൂരെ പോയിമറഞ്ഞു
മേഘംപോലെ മോഹങ്ങള്‍....

GRAMAM...

thirike vilikkunnu gramam...