Saturday, March 19, 2016

അറിവ്‌


അഹക്കരിക്കാനായി
ട്ടൊന്നുമില്ല സ്വന്തം.
വിനയം കൊണ്ടലങ്കരിച്ചു
ജീവിതമയാള്‍..

സ്കൂൾ വരാന്ത

സ്കൂൾ വരാന്തകൾ
എന്നും
മനസ്സിന്റെ കൂടി
വരാന്തയാണു..
click from
Cotton Hill GHSS, Trivandrum.
(ഏഷ്യയിലെ ഏറ്റവും
കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂൾ)

ജീവിതം


ആശിച്ച
പോലെയൊന്നും
ആവില്ലെങ്കിലും
ഞമ്മളെക്കൊണ്ട്‌
ആവുന്ന പോലെയെങ്കിലും
ആക്കണ്ടേ...!

നന്മ മണം




ഖത്തറീന്ന് കൊണ്ടോന്ന
അത്തറായാലും
ഓണത്തിനു
കളം നിറഞ്ഞുനിൽക്കുന്ന
പൂക്കളായാലും ശരി
അതിന്റെയൊക്കെ മണം
കാറ്റിനനുകൂലമായേ
പരക്കൂ..
എന്നാൽ
ചില നല്ല മനുഷ്യരുണ്ട്‌
അവരുടെ സുഗന്ധം
കാറ്റിനെതിരെയും
പരക്കും...
ജീവിതയാത്രയിൽ
വഴിവക്കിൽ വെച്ച്‌
വല്ലപ്പോഴും മാത്രമേ
അത്തരം ആൾക്കാരെ
കാണാനൊക്കൂ...
അങ്ങനെയുള്ളവരെ
കാണുമ്പോൾ
അവരെ, അവരിലെ നന്മയെ, അനുഗരിക്കാൻ ശ്രമിക്കണം.

ഭക്തി


നമസ്കാരത്തിനു വേണ്ടി
അംഗശുദ്ധി വരുത്തുമ്പോൾ
മനസ്സറിഞ്ഞു ചെയ്താൽ
ഏകദേശം എല്ലാ പാപങ്ങളും
ഒഴുകിപ്പോകും...
മനസ്സിന്റെ ടെൻഷനുകൾ
തണുത്തില്ലാതാവും..
പിന്നീട്‌ നിസ്കാരത്തിലും
ഉള്ളറിഞ്ഞു നിന്നാൽ
മിഴിനീരിൽ മുങ്ങിനിവർന്ന
തുളസിക്കതിർ പോലെ നമ്മൾ
ശുദ്ധരാവുകയും ചെയ്യും...
-റബ്ബുൽ ആൽമീൻ
അനുഗ്രഹിക്കട്ടെ!

Thursday, March 17, 2016

പച്ച പിടിക്കാത്ത ജീവിതങ്ങൾ...


ഇക്കരേന്ന്
അക്കരേക്ക്
നോക്കുമ്പോ
അക്കരെപ്പച്ച.
അക്കരേന്ന്
ഇക്കരേക്ക്
നോക്കുമ്പോഴോ
ഇക്കരെപ്പച്ച...
ഈ രണ്ട്
പച്ചകൾക്കിടയിൽ
ഇനിയും
പച്ച പിടിക്കാത്ത
കുറേ ജീവിതങ്ങൾ...

മരണം


ഇന്നും
ആരൊക്കെയോ
മരിച്ചു.
ഇന്നലെയും
ആരൊക്കെയോ
മരിച്ചിരുന്നു.
നാളെയും
ആരൊക്കെയോ
മരിക്കും.
ഇടക്കൊരു ദിവസം
അതിലൊരാൾ
ഞാനാകും, നിങ്ങളാകും..
എല്ലാരും മരിക്കും.
കണ്ണു കാണാത്ത
ഒട്ടകത്തെ പോലെ
സമയമാകുമ്പോൾ
മരണം
ഓരോരുത്തരുടെ
വീട്ടുപടിക്കലും
മുട്ട് കുത്തും.
മരണത്തിന്റെ കണ്ണിൽ
എല്ലാവരും
ആരൊക്കെയോ ആണ്.
എന്നാൽ മരിച്ച് പോകുന്നവർ
മരിക്കാതെ ബാക്കിയുള്ളോർക്ക്
'ആരൊക്കെയോ'
ആയിരുന്നിരിക്കും.
മൗനമാണ് മരണത്തിന്റെ ഭാഷ;
ഏറ്റവും കനമുള്ള മൗനം.
പ്രാർത്ഥനയാണ്
ഏറ്റവും വലിയ നീക്കിയിരിപ്പ്;
ഉള്ള് നൊന്ത പ്രാർത്ഥന.

'മരുന്ന്'






കുഞ്ഞുനാളില്‍
ഇതായിരുന്നില്ലേ
'മരുന്നും'
'ഭക്ഷണവും'....
ആരും കാണാതെ
മധുരം നുണഞ്ഞും
ഉമ്മയോ ഇക്കാക്കയോ
പല്ലുതേച്ചു തരുമ്പോള്‍
തുപ്പാന്‍ പറഞ്ഞാല്‍
ചിരിച്ചോണ്ട് അകത്താക്കി
'ഫൂ' എന്നൊരു ശബ്ദം മാത്രം ഉണ്ടാക്കി
നൊണ്ണ് കാട്ടിച്ചിരിച്ച
ആ ഇളം കാലം കഴിഞ്ഞ്
ഒരുപാട് വളര്‍ന്നപ്പോളല്ലേ...
പല്ല് തേക്കുന്ന 'മരുന്ന്'
വെറും ടൂത്ത്പേസ്റ്റ് മാത്രമായി
ഒതിങ്ങിപ്പോയത്........
..............................

...
എന്തൊക്കെയോ
മധുരിക്കുന്നുണ്ടിപ്പൊഴും
എന്തൊക്കെയോ കൈക്കുന്നുമുണ്ട്......

തിരുവനന്തപുരത്തുള്ളോരെന്താണ് റബ്ബേ ഇങ്ങനെ..?!



നിരീക്ഷണം/സാദിഖ് പാതിരിപ്പറ്റ


ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് തലസ്ഥാനത്തെ പത്രങ്ങളില്‍ കണ്ട ഒരു അപകട മരണവാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലില്‍ നിന്നാണ് ഞാനീ കുറിപ്പെഴുതുന്നത്.  പാളയത്ത് 'റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീ ബസ് ഇടിച്ച് മരിച്ചു'.  എന്നതായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്.  ബസ് ഇടിച്ച് റോഡില്‍ വീണ ആ 75കാരിയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി.  കാല് അറ്റ് തൂങ്ങി.  ഉടനെ ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവന്‍ രക്ഷപ്പെടുത്താവുന്ന പരിക്കു മാത്രമായിരുന്നു അത്.  പക്ഷേ ഓടിക്കൂടിയവര്‍ ആ സ്ത്രീയെ കിട്ടുന്ന വണ്ടിയില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ആംബുലന്‍സ് വരട്ടെയെന്ന് പറഞ്ഞ് വെറുതേ നോക്കി നിന്നു. ആവശ്യത്തിന് ഫോട്ടോയും വീഡിയോയും വേണമെങ്കിൽ ചോരയൊലിക്കുന്ന സെല്‍ഫി വരെ എടുത്തിട്ടുണ്ടാവണം കൂട്ടത്തിലുള്ളവര്‍. ട്രെന്റ് അതാണല്ലോ.!
അര മണിക്കൂറോളം അറ്റുതൂങ്ങിയ കാലുമായി റോഡില്‍ കിടന്ന
ആ പാവം സ്ത്രീ വേദന തിന്ന് ചോര വാർന്നാണ് മരിച്ചത്.  പാളയത്ത് സ്റ്റേറ്റ് സെന്ട്രല്‍ ലൈബ്രറിക്ക് മുന്നിലാണ് ഈ സംഭവം നടന്നത്.  ഒരു മനുഷ്യസ്ത്രീ റോഡില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന സമയത്തും അനേകം പേര്‍ ആ പുസ്തകശാലയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുകയും വായിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാവണം.  ദൈവമേ ഇനിയുമെത്ര പുസ്തകങ്ങള്‍ വായിക്കണം ഇവര്‍ക്കൊന്നു മനുഷ്യരാവാന്‍.!
'ഓട്ടോ ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും വാഹനം ലഭ്യമായില്ല' എന്നാണ് വാര്‍ത്തയില്‍ വായിക്കാനായത്.  അല്ല നാട്ടുകാരേ ഒന്ന് ചോദിച്ചോട്ടേ, ഓട്ടോ എന്നത് ഒരു വാഹനമല്ലേ..!  വിദ്യാര്‍ത്ഥികളേ മാനുഷികമായ പ്രശ്‌നങ്ങളില്‍, ഇടപെടുന്നതിനു പകരം, നോക്കി നില്‍ക്കാന്‍ സ്‌കൂളില്‍ ഏത് അധ്യാപകനാണ് നിങ്ങളെ പഠിപ്പിച്ചത്.?!
പ്രിയ തിരുവനന്തപുരത്തുകാരേ ഒരു വട്ടമെങ്കിലും നിങ്ങള്‍  കോഴിക്കോട്ടേക്ക് വരണം.  മാന്‍ഹോളില്‍ കുടുങ്ങിപ്പോയ രണ്ടപരിചിതരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിയ നൗഷാദിന്റെ നാട്, അങ്ങനെ ഒരുപാട് നൗഷാദുമാരുടെ നാട്.  (തിരു. സിറ്റിയിലെ ഓട്ടോക്കാരേ ഈ പറഞ്ഞ നൗഷാദും ഒരു ഓട്ടോ ഡ്രൈവറായിരുന്നു !) കോഴിക്കോടാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചതെങ്കില്‍ ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കുന്നതു പോയിട്ട് വിളിച്ചെന്ന് പോലും വരില്ല.  അതിനു മുമ്പേ കിട്ടുന്ന വണ്ടിയില്‍, അത് ബൈക്കിലാണെങ്കിലും, ആശുപത്രിയില്‍ എത്തിച്ചിരിക്കും.  (ജോലി തലസ്ഥാനത്താണെങ്കിലും ഞാനും ഒരു കോഴിക്കോട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയട്ടെ)  എന്നാല്‍ ഇവിടെ, തലസ്ഥാനത്ത്, 101 ആംബുലന്‍സിനെ ഒരു 1001 തവണ വിളിച്ചാലും അപടകം സംഭവിച്ചിടത്ത് മരണമെത്തുന്നതിനു മുമ്പേ എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല.
തലസ്ഥാനത്ത് സമാന സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. രണ്ട് തവണ.  ഒന്ന് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിന്റെ മുന്നില്‍.  ബൈക്കില്‍ പോകുകയായിരുന്നു അച്ഛനും മകളും.  നട്ടുച്ച നേരം, പിന്നില്‍ നിന്ന് ഒരു വണ്ടിയിടിച്ച് അവരുടെ ബൈക്ക് മറിഞ്ഞു.  അച്ഛന് നിസാര പരിക്ക്.  മകള്‍ ഡിവൈഡറില്‍ തലയിടിച്ചാണ് വീണത്.  എളുപ്പം ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷപ്പെടുത്താവുന്ന പരിക്ക് മാത്രം.  എം.ജി റോഡിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ ചുറ്റും കൂടി നിന്നവരോട് ആ അച്ഛന്‍ മകളുടെ ജീവന്‍ മടിയില്‍ വെച്ച് സഹായത്തിനായി കരഞ്ഞു. ആംബുലന്‍സിന് വിളിച്ചിട്ടുണ്ട് അത് വരട്ടെയെന്ന് പറഞ്ഞ് ഓരോരുത്തരും രംഗം 'ശാന്ത'മാക്കി ദൃശ്യം മൊബൈലിലാക്കാന്‍ മത്സരിച്ചു.  സമയം കടന്നു പോയി...ആംബുലന്‍സ് സമയത്തിനു വന്നില്ല, നടുറോഡില്‍ മനസ്സു മരവിച്ചുപോയ അച്ഛന്റെ മടിയില്‍ കിടന്ന് ആ പെൺകുട്ടി മരിച്ച് പോയി.

കിഴക്കേ കോട്ടയിലായിരുന്നു പിന്നീട് ഇത് പോലെ ഒരു ധാരുണ സംഭവം അരങ്ങേറിയത്. ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് കമഴ്ന്നു വീണ യുവാവ് എഴുന്നേൽക്കാന്‍ കഴിയാതെ കുറേ നേരം കിടന്നു.  ആരും തിരിഞ്ഞ് നോക്കിയില്ല.  'ആ കിടപ്പ് കണ്ട് മരിച്ചെന്ന് കരുതി' എന്നാണ് ഒരു യാത്രക്കാരന്‍ പിന്നീട് പറഞ്ഞത്. പത്ര ഫോട്ടോഗ്രാഫര്‍ മനോഹരമായി ചാഞ്ഞും ചെരിഞ്ഞുമൊക്കെ ദൂരെ മാറി നിന്ന് ദൃശ്യം പകര്‍ത്തി. മാതൃകാ പത്രപ്രവര്‍ത്തനം!! പിറ്റേന്ന് പത്രത്തില്‍ വാര്‍ത്തയോടൊപ്പം വന്ന ഫോട്ടോയില്‍ കാണാമായിരുന്നു,  വീട്ടിലേക്ക് പോകുന്ന ബസിന്റെ സൈഡ് സീറ്റുകളിലിരുന്ന് ആളുകള്‍ ഈ കാഴ്ച ഉളുപ്പില്ലാതെ നോക്കിയിരിക്കുന്നത്.  എന്നാല്‍ ആ യുവാവിന്റെ പ്രാണനു വേണ്ടിയുള്ള പിടച്ചില്‍ ഒരുത്തനും കണ്ടില്ല.
അര മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്താല്‍ മതി തലസ്ഥാന നഗരിയില്‍ വെള്ളം പൊങ്ങും.  എന്നാല്‍ എവിടെയെങ്കിലും സ്‌നേഹത്തിന്റെ ഒരിറ്റ് നനവെങ്കിലും കണ്ടെത്തുക വലിയ പ്രയാസമാണ്.  ഇങ്ങിനെയുള്ളൊരിടത്ത് ജീവിക്കാന്‍ വല്ലാതെ പേടിക്കണം.  റോഡുകള്‍ മുറിച്ച് കടക്കുമ്പോള്‍ എപ്പോഴാണ് കാലു തെന്നിയോ വണ്ടിയിടിച്ചോ വീഴുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.  മരണമെത്തുതു വരെ ആംബുലന്‍സിന്റെ വരവും കാത്ത് നടുറോഡില്‍ ദേഹം മുറിഞ്ഞുകിടക്കുകയെന്നത് എന്തുമാത്രം ഭീകരമായിരിക്കും.! പടച്ചോനേ ഞങ്ങളെ കാത്തുകൊള്ളണേ...
അപരന്റെ വേദനകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു മനഷ്യക്കൂട്ടം! എല്ലാര്‍ക്കും അവനോന്റെ ലോകം, അവനോന്റെ കാര്യം.  സ്വയം നിര്‍മ്മിത പൊങ്ങച്ചത്തിരക്കുകളില്‍ അഭിരമിക്കുമ്പോള്‍  കൂടെ നടക്കുവനു പോലും ഒരൗൺസ് സഹായം ചെയ്യാന്‍ മടിക്കും.  പകരം ടൺ കണക്കിന് വാക്കുകള്‍ കൊണ്ട് ചാനലിലും മറ്റും വലിയവനാവാന്‍ ശ്രമിക്കും.
തലസ്ഥാനനഗരിയാണ്.  എല്ലാ വിധ ജീവിത സാഹചര്യങ്ങളുമുണ്ട്.  എല്ലാം കയ്യെത്തും ദൂരത്ത് കിട്ടും.  എന്നാല്‍ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള അകലം ഇവിടെ ദിനേനെ കൂടിക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും സങ്കടകരമാണ്.  വിദ്യാസമ്പന്നരും സാംസ്‌കാരിക ഉന്നതിയിലുള്ളവരും എന്ന് സ്വയം നടിക്കുന്ന ഇവരെ മനുഷ്വത്വം പഠിപ്പിക്കാന്‍ ഇനിയേത് സര്‍വ്വകലാശാലയിലേക്കാണ് പറഞ്ഞയക്കേണ്ടത്.  'അന്നത്തിനും പഞ്ഞമില്ല, സ്വര്‍ണ്ണത്തിനും പഞ്ഞമില്ല, മണ്ണിതില്‍ കരുണയ്ക്കാണു പഞ്ഞം' എന്നു കവി പാടിയത് എത്ര ശരി! കരുണയുടെ അര്‍ത്ഥമറിയാത്തവനും കാശ് മുടക്കി കാരുണ്യ ടിക്കറ്റെടുക്കുന്ന വല്ലാതെ തലതിരിഞ്ഞ കാലം.!  നോക്കുന്നിടത്തെല്ലാം പ്രതിമകള്‍ കൊണ്ട് നിറഞ്ഞ ഈ നഗരത്തില്‍ ആള്‍ക്കാരും സ്വഭാവം കൊണ്ട് പ്രതിമക്ക് തുല്യരായിരിക്കുന്നു എന്നതാണ് സത്യം! ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന ഒരു സംസ്ഥാനത്തിന്റെ 'തല'സ്ഥാനമാണെന്ന് ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ ആവോ..!
വല്ലാതെ വേഗത്തിലാവുന്ന ഈ ജീവിതപ്പാച്ചലില്‍ എപ്പോഴും ഒരു സഡന്‍ ബ്രേക്ക് പ്രതീക്ഷിക്കണം.  അടുത്തത് റോഡില്‍ മുറിവേറ്റ് വീഴുന്നത് ഞാനോ നിങ്ങളോ ആയിരിക്കാം.  കുറച്ചു നേരത്തെ കരച്ചിലിനും പിടച്ചിലിനും ശേഷം എല്ലാം തീർന്ന് പിറ്റേന്നത്തെ പത്രത്തില്‍ പതിവു തെറ്റിക്കാതെ ഒരു വാര്‍ത്ത കാണാം. ആ വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാവും. '........ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.'!
- സാദിഖ് പാതിരിപ്പറ്റ


സന്തോഷം വരുന്ന വഴി...

ദൈവം തന്റെ ഒരു പാവം അടിമയെ സന്തോഷിപ്പിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം അവന്റെ പ്രിയപ്പെട്ട വല്ലതും നഷ്ടപ്പെടുത്തും. എന്നിട്ട്‌ തിരച്ചിലിന്റെ ബേജാറു നിറഞ്ഞ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം, അത്‌ അടിമക്ക് തിരിച്ചെടുത്തുകൊടുക്കും. അങ്ങനെ, മണ്ണിൽ ആ അടിമയും വിണ്ണിൽ അവന്റെ റബ്ബും സന്തോഷിക്കും. പറഞ്ഞുവരുന്ന കാര്യം മറ്റൊന്നുമല്ല. ഇന്ന് എനിക്കും കിട്ടി അതുപോലെ സന്തോഷിക്കാനൊരവസരം. തിരുവനന്തപുരം പാളയം പള്ളിയിൽ നിസ്കരിക്കാൻ പോയ എന്റെ വാച്ച്‌ അവിടെ, അംഗശുദ്ധി വരുത്താനിരിക്കുന്ന സ്ഥലത്ത്‌ വെച്ചു മറന്നു. എല്ലാം കഴിഞ്ഞ്‌, മഗ്‌രിബ്‌ ജമാഅതിനും ഇശാ ജമാഅതിനും ശേഷം വീട്ടിലെത്താറായപ്പോഴാണു കയ്യിന്റെ കനമില്ലായ്മ എന്റെ ശ്രദ്ധയിൽ പെടുന്നത്‌. 'ന്റെ റബ്ബേ വാച്ച്‌...' ബേജാറോടെ ഞാൻ പള്ളിയിലേക്ക്‌ തിരിച്ചു
നടന്നു. 'ഏട്ടൻ എന്നെ കൊല്ല്വല്ലോ..അൻവർക്ക ഗൾഫീന്ന് കൊണ്ടത്തന്ന വാച്ചാ. അധിക ദിവസം ആയിട്ടില്ല. മാത്രമല്ല വലിയ വിലയുള്ള വാച്ചാ..(Hublot-Geneva വിലയുടെ കാര്യത്തിൽ സംശയമുള്ളവർക്ക്‌ ഗൂഗിളിൽ സെർച്ചു ചെയ്യാം..!) എന്റെ മനസ്സു വല്ലാണ്ടായി.  തിരിച്ചുകിട്ടണേ എന്ന പ്രാർത്ഥനയുമായി പള്ളിയിലെത്തിയ ഞാൻ ആദ്യം വാച്ചു വെച്ചു മറന്ന സ്ഥലത്തു നോക്കി. കാണാനില്ല.  പിന്നെ ഞാൻ പള്ളിയിലെ സെക്യൂരിറ്റിയെ അന്വേഷിച്ചു. അയാൾ അന്ന് ലീവാണെന്നാണറിയാൻ കഴിഞ്ഞത്‌. പിന്നെയുള്ളത്‌ മുക്രിയുസ്താദാണു. അദ്ദേഹം പുറത്തു പോയിരിക്കുന്നു.  ഞാൻ ശരിക്കും വല്ലാതായി.  അത്‌ പോയോ റബ്ബേ...! കണ്ണൂട്ടി കെരട്ടിൽ പോയ പയിനെ പോലെ പാളയം പള്ളീന്റെ മുറ്റത്ത്‌ ഞാൻ അലഞ്ഞു നടന്നു.  മുക്രി ഉസ്താദ്‌ വരുന്നതും കാണുന്നില്ല. ഒരു പരിചയക്കാരനെ കണ്ടപ്പോൾ ഞാൻ കാര്യം പറഞ്ഞു.  അവനാണു പറഞ്ഞത്‌ 'കമ്മിറ്റി റൂമിൽ ആളുണ്ടാവും അവിടെയൊന്ന് ചോദിക്ക്‌' എന്ന്. പ്രതീക്ഷയോടെ ഞാൻ ആ മുറിയിലേക്ക്‌ പടികൾ കയറി. രണ്ടുപേർ അവിടെ ഇരുന്ന് കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്നുണ്ട്‌. ഞാൻ സലാം പറഞ്ഞു.  കാര്യം പറഞ്ഞപ്പോൾ അവർ അടയാളം ചോദിച്ചു.  ഞാൻ കമ്പനിയുടെ പേരു പറഞ്ഞു വലിയ വിലയുടേതാണെന്നും. 'കയറി വാ' ഞാൻ‌ അകത്തേക്ക്‌ വിളിക്കപ്പെട്ടു.  മാശാഅല്ലാഹ്‌. എന്റെ വാച്ചതാ ആ ഓഫീസിലെ പുസ്തകങ്ങൾക്കിടയിൽ ഉടമസ്ഥനായ‌ എന്നെയും കാത്തിരിക്കുന്നു.  എന്റെ മനസ്സ്‌ ഉച്ചത്തിൽ അല്ലാഹുവിന് സ്തുതി പറഞ്ഞു. അൽ...ഹംദുലില്ലാഹ്‌...! വാച്ചു കയ്യിൽ കിട്ടി..! അതു ഞാൻ കയ്യിൽ കെട്ടി..!! കളഞ്ഞുകിട്ടിയത്‌ ഓഫീസിൽ ഏൽപിച്ച ആ നല്ല മനുഷ്യൻ ആരെന്നറിയില്ല. ആ അപരിചിതമുഖം ഞാൻ നന്ദിയോടെ ഓർത്തു. പള്ളിക്കമ്മിറ്റിയുടെ നിയമപ്രകാരം റെസീറ്റു ബുക്കിൽ '....കിട്ടി ബോധിച്ചു' എന്ന് പേരെഴുതു ഒപ്പിട്ട്‌ ഞാൻ സസന്തോഷം ഇറങ്ങി നടന്നു.  പാളയം പള്ളിയുടെ വെള്ള മിനാരങ്ങൾക്കിടയിലൂടെ നിലാവു ചിരിക്കുന്ന ആകാശത്തേക്ക്‌ നോക്കി ഞാൻ ഒരിക്കല്ല്ക്കൂടി മന്ത്രിച്ചു.. അൽഹംദുലില്ലാഹ്‌..!

GRAMAM...

thirike vilikkunnu gramam...