പാട്ടോര്‍മ്മ:
കോളേജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷ് കവികളില്‍ ഏറ്റവും ഇഷ്ടം പി.ബി. ഷെല്ലിയോടായിരുന്നു. യാഥാസ്തികതക്കെതിരെ പോരാടിയ, ആവിഷ്കാര സ്വാതന്ത്ര്യത്തെ അങ്ങേയറ്റം സ്നേഹിച്ച, വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ മുള്ളുവേലികള്‍ പൊളിച്ചെറിഞ്ഞ അദ്ദേഹത്തിന്റെ പ്രശസ്ഥമായൊരു ഉദ്ധരണിയുണ്ട്. "Our sweetest songs are those, that tell of saddest thought". ശരിക്കും പറഞ്ഞാല്‍ ഇത് കൊണ്ട് കവി ഉദ്ധേശിച്ചത്; 'കേള്‍വിക്കാരന്റെ സങ്കടങ്ങള്‍ പാടുന്ന പാട്ടുകളാണ് കേള്‍ക്കാന്‍ മാധുര്യമുള്ളതാവുക' എന്നാണ്. പക്ഷേ, കവിത എഴുതിക്കഴിഞ്ഞാല്‍ കവി മരിക്കുന്നു എന്നും ബാക്കിയാകുന്ന കവിത പിന്നെ വായനക്കാരന്റേതാണെന്നും പണ്ടേതോ ഒരു നിരൂപകന് പറഞ്ഞതു പ്രകാരം ഞാനതിന് എന്റേതായൊരു വ്യാഖ്യാനം കൊടുത്തു. 'അവനവനു വേണ്ടി അവനവന് പാടുന്ന പാട്ടകളാണ് ലോകത്തിലേറ്റവും സുന്ദരമായ പാട്ടുകള്‍' എന്ന്. അതുകൊണ്ടുതന്നെ നമുക്കിഷ്ടപ്പെട്ട പാട്ടുകള്‍ ഏറ്റവും നന്നായി ആസ്വദിക്കണമെങ്കില്‍ നമ്മളു തന്നെ മൂളണം. ഒരു യേശുദാസ് പാടിയാലും അതത്രയ്ക്കങ്ങ് മധുരിക്കില്ല. ദൈവാനുഗ്രഹം കൊണ്ട് (എനിക്ക് പാടാനുള്ള കഴിവില്ലെങ്കിലും) പാടുന്നത് മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാവാത്ത രൂപത്തില്‍ പാടാനുള്ള മാധുര്യമൊക്കെ എന്റെ ശബ്ദത്തിനുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നൊരു പാമരനാം പാട്ടുകാരനാണു ഞാന്‍. പക്ഷേ, സുഹൃത്തുക്കള്‍ പലവട്ടം നിര്ബന്ധിക്കുമ്പോഴും അറിയാതെയെങ്കിലും പാടിപ്പോവാതിരിക്കാന്‍ ഞാന്‍ പ്രത്യകം ശ്രദ്ധിക്കുമായിരുന്നു. 'പാടിയ പാട്ടുകളേക്കാള്‍ പാടാത്ത പാട്ടുകള്‍ക്കാണ് മധുരം' എന്ന കീറ്റ്സിന്റെ വരികള്‍ മനസ്സിലുള്ളതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധിക്കലുകള്‍ ഞാന്‍ തന്ത്രപരമായി മറ്റൊരു സമയത്തേക്കു മാറ്റിവെക്കും. അറിയാതെയെങ്ങാന്‍ പാടിപ്പോയാല്‍ തീര്‍ന്നില്ലേ എല്ലാം. 'ഇവന് പാടും' എന്ന വിശ്വാസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴില്ലേ.! പക്ഷേ, ബിരുദ പഠനത്തിന്റെ അവസാനവര്‍ഷംത്തിലെ അവസാന ദിവസം എനിക്കു പാടേണ്ടിവന്നു. സത്യം പറഞ്ഞാല്‍, പാടാന്‍ വേണ്ടിയല്ല ഞാനന്നു പാടിയത്, പാടാതിരിക്കാന്‍ വയ്യാത്തതുകൊണ്ടാണ്. മനസ്സിന്റെ എല്ലാ കണ്ട്രോളും താക്കോലും കൈവിട്ടുപോയ ആ വിടപറയല്‍ നേരത്ത് കല്ലാച്ചി ദ്രോണാചാര്യ കോളേജിന്റെ വളരെച്ചെറിയ ആ ക്ലാസ്മുറിയില്‍ ഇടറിയ സ്വരത്തില്‍ ഞാന്‍ പാടിയ ആ പാട്ട്, അതുവരെ ഒരു ക്രിത്രിമച്ചിരിക്കു പിന്നിലെവിടെയോ കണ്ണീരൊളിപ്പിച്ച് മിണ്ടാതിരുന്ന പലരിലും ഗദ്ഗദമുയര്‍ത്തിയെന്ന് ഞാനറിയുന്നുണ്ടായിരുന്നു.
'യാത്രയാകുമീ ഹേമന്തം
നിലാവില് മുങ്ങി നില്ക്കുമ്പോള്
ദേവദൂതരോ പാടുന്നു
വിലോല ലോല സംഗീതം....
........വെറുതെ വെറുതെ ഹൃദയം തഴുകി
ആരാരുമാറിയാത്തൊരനുരാഗമാം നൊമ്പരം....'
ആ പാട്ടുകേള്‍ക്കുമ്പോള്‍ അറിയാതെന്റെ മനസ്സ് ഇന്നും ആ ക്ലാസ്മുറിയിലേക്കോടിച്ചെല്ലും.
പാട്ടോര്മ്മയില് മറ്റൊരു പാട്ടുകൂടിയുണ്ട് എനിക്കു പങ്കുവെക്കാന്‍. ആസ്വാദ്യമനസ്സില്‍ എന്നും
ഗൃഹാതുരത്വത്തിന്റെ നോവുകളുണര്‍ത്തിയ-
'ഓത്തുപള്ളീലന്നു നമ്മള്
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര് വാര്‍ത്തു-
നില്ക്കയാണു നീലമേഘം....'
ഇന്നും പുതുമണം മാറാത്ത ഈയൊരു പാട്ടിന്റെ ഇഴപിരിച്ചുള്ള നിരൂപണമല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്. എന്റെ പേരു തന്നെ ആ പാട്ടിനോട് ചേര്‍ത്തുവിളിക്കപ്പെട്ട കഥയെക്കുറിച്ചാണ്. ഏതൊരു മലയാളിയേയും പോലെ ആ പാട്ട് എനിക്കും പെരുത്തിഷ്ടമായിരുന്നു. പ്രത്യേകിച്ച് അതിലെ 'ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു...' എന്ന വരി. ഉപ്പിനും പച്ചമാങ്ങയ്ക്കുമിടിയില്‍ കുട്ടിക്കാലം പടര്‍ന്നുപന്തലിച്ച പഴയകാലത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത പുതുതലമുറയുടെ തിരക്കുപിടിച്ച പാച്ചിലിനിടക്കും ഈ വരിയുടെ പച്ചപ്പ് വല്ലാത്തതാണ്.
ഡിഗ്രി കഴിഞ്ഞ് ബി.എഡിനു പഠിക്കുന്ന കാലം. പാഠ്യേതര മേഖലയില്‍ എല്ലാവരും അവരവരുടേതായ എന്തെങ്കിലും 'നമ്പറുകള്‍' ഇറക്കേണ്ടത് കോഴ്സിന്റെ ഭാഗവും ഇന്റേണല്‍ മാര്‍ക്കിന് അത്യാവശ്യവുമായിരുന്നു. കോളേജിലെ ആര്‍ട്സ്ഫെസ്റ്റിന്റെ തലേദിവസം. 'എന്റെ വക എന്ത്' എന്ന് ആലേചിച്ച് നടക്കുമ്പോഴാണ് 'ഓത്തുപള്ളി' യുടെ കരോക്കെ ഡിസ്ക് കിട്ടുന്നത്. വി.ടി. മുരളി പാടി മനോഹരമാക്കിയ ആ പാട്ട് ഞാന്‍ കരോക്കെയുടെ സഹായത്താല്‍ പാടാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ഞാന്‍ പാടുന്നത് മ്യൂസിക്കിനൊപ്പമാവുന്നില്ല. എന്റെ പാട്ടിനൊപ്പം മ്യൂസിക്കിന് എത്താനാവുന്നില്ല എന്നു പറയുന്നതാവും ശരി. പക്ഷേ ഒരു വാശിപ്പുറത്ത് അന്നു രാത്രി ഞാന്‍ മ്യൂസിക്കിനൊപ്പം പാടിപ്പഠിച്ചു.
പിറ്റേറ്റ് വിറച്ചുകൊണ്ട് ഞാന്‍ സ്റ്റേജില്‍ കയറി. പാടാനറിയുന്ന കിളികള്‍ മാത്രം പാടിയാല്‍ പോരല്ലോ; അങ്ങനെയായിരുന്നെങ്കില്‍ നമ്മുടെ കാടുകളൊക്കെ പണ്ടെന്നോ നിശബ്ദമായിപ്പോകുമായിരുന്നില്ലേ! എന്ന തോന്നല്‍ എനിക്ക് ധൈര്യം തന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് പാട്ടുപാടാനായി സ്റ്റേജില്‍ കയറുന്നത്. മ്യൂസിക് വരുന്ന ഭാഗങ്ങളും, മ്യൂസികും പാട്ടും ഒരുമിച്ചു വരുന്ന ഭാഗങ്ങളും കൃത്യമായി എഴുതിയും വരച്ചും വെച്ച ഒരു കടലാസ് എന്റെ കയ്യിലുണ്ടായിരുന്നു. ആസ്വാദനത്തിന്റെ പുതുഭാഷയില്‍ ഞാന്‍ കണ്ണുമടച്ച് മനം നിറഞ്ഞുപാടി. പാടിക്കഴിഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടി. 'പാട്ട് നന്നായി', എല്ലാവരും തോളില്‍തട്ടി പറഞ്ഞു. എന്നിലുമുണ്ടായിരുന്നു ഉറങ്ങിക്കിടക്കുന്നൊരു പാട്ടുകാരന് എന്ന് ഞാനും തെല്ലിട ആഹ്ലാദിക്കാതിരുന്നില്ല. നടാടെ പാട്ടിയ ആ പാട്ട് നന്നായപ്പോള്‍ 'ഞമ്മളെ ഓത്തുപള്ളി' എന്ന് പലരും സ്നേഹത്തോടെ കളിയാക്കിത്തുടങ്ങി. അങ്ങനെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റേണല്‍ മാര്‍ക്കിലേക്ക് ഈ 'ഓത്തുപള്ളി' എനിക്കൊരു കൈത്താങ്ങായി.
മറ്റൊരു പാട്ടും ഞാന്‍ പാടിയാല്‍ നന്നാകില്ല എന്ന തോന്നലുകൊണ്ടോ, വേറൊന്ന് പാടാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ എന്താണെന്നറിയില്ല, പിന്നീട് കിട്ടിയ പല വേദികളിലും ഞാനെന്റെ 'ഓത്തുപള്ളി'യെ ഓര്‍ത്തുകൊണ്ടേയിരുന്നു.
ഇപ്പോഴും, പാട്ടുകേള്‍ക്കുക എന്നതിനപ്പുറം പാട്ടുപാടുക എന്ന തോന്നലുണ്ടാവുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുക 'ഓത്തു പള്ളി'യിലെ മൊല്ലാക്കയും ചൂരലും നെല്ലിക്കയുമൊക്കെയാണ്. ഇനിയുമൊരുപാട് പാട്ടുകള്‍ പാടിപ്പഠിച്ചാസ്വദിക്കണമെന്നുണ്ട്. പക്ഷേ, പാടാനോര്‍ത്തരാ മധുരിത ഗാനങ്ങളൊന്നും പാടാനെനിക്കിതേവരെ ധൈര്യം മതിയായിട്ടില്ല. നിറയെ പാട്ടുകള്‍ പൂത്തുലഞ്ഞ കാലമെങ്കിലും നിറയാത്തതാവുന്നു എന്റെ പാട്ടുപെട്ടി.
If winter comes can spring be far behind..?
ഒരു ബെലിയെ മുങ്ങലിനു ശേഷം തിരിച്ചു മന്നല്ലോ...
ReplyDeleteഇനി സജീവമായി കാണുമെന്നു പ്രതീക്ഷിക്കുന്നു
സസ്നേഹം
തീര്‍ച്ചയായും പടച്ചോന് സഹായിച്ച് നിങ്ങളുടെയൊക്കെ സഹകരണത്തോടെ ഇനിയുമുണ്ടാവും.....
ReplyDeletenice
ReplyDeleteഡാ ഒത്തുപള്ളീ ഓര്‍മയുണ്ടോ ഈ കേള്‍വിക്കാരനെ ?
ReplyDeleteആരാ പറഞ്ഞത് നീ പാട്ട് കാരനല്ല എന്ന് എനിക്ക് ഏറ്റവും അടുത്തറിയാവുന്ന നല്ല പാട്ടുകാരന് നീ മാത്രമാ
ആശംസകള്‍ .......... നന്നായിരിക്കുന്നു എന്ന എന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നന്നായറിയാം...
ReplyDeleteഈീയത്രയാകുമീ..ഹേമന്ദം..
ReplyDeleteഏീ സോങ്ങ് ലബ്യമാകാൻ വഴിയുണ്ടോ സ്നെഹിതരേ..യൂട്യൂബിലും..ഗൂഗ്ലിലും കിട്ടുന്നില്ല