Thursday, March 17, 2016

തിരുവനന്തപുരത്തുള്ളോരെന്താണ് റബ്ബേ ഇങ്ങനെ..?!



നിരീക്ഷണം/സാദിഖ് പാതിരിപ്പറ്റ


ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് തലസ്ഥാനത്തെ പത്രങ്ങളില്‍ കണ്ട ഒരു അപകട മരണവാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലില്‍ നിന്നാണ് ഞാനീ കുറിപ്പെഴുതുന്നത്.  പാളയത്ത് 'റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീ ബസ് ഇടിച്ച് മരിച്ചു'.  എന്നതായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്.  ബസ് ഇടിച്ച് റോഡില്‍ വീണ ആ 75കാരിയുടെ കാലിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി.  കാല് അറ്റ് തൂങ്ങി.  ഉടനെ ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവന്‍ രക്ഷപ്പെടുത്താവുന്ന പരിക്കു മാത്രമായിരുന്നു അത്.  പക്ഷേ ഓടിക്കൂടിയവര്‍ ആ സ്ത്രീയെ കിട്ടുന്ന വണ്ടിയില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ആംബുലന്‍സ് വരട്ടെയെന്ന് പറഞ്ഞ് വെറുതേ നോക്കി നിന്നു. ആവശ്യത്തിന് ഫോട്ടോയും വീഡിയോയും വേണമെങ്കിൽ ചോരയൊലിക്കുന്ന സെല്‍ഫി വരെ എടുത്തിട്ടുണ്ടാവണം കൂട്ടത്തിലുള്ളവര്‍. ട്രെന്റ് അതാണല്ലോ.!
അര മണിക്കൂറോളം അറ്റുതൂങ്ങിയ കാലുമായി റോഡില്‍ കിടന്ന
ആ പാവം സ്ത്രീ വേദന തിന്ന് ചോര വാർന്നാണ് മരിച്ചത്.  പാളയത്ത് സ്റ്റേറ്റ് സെന്ട്രല്‍ ലൈബ്രറിക്ക് മുന്നിലാണ് ഈ സംഭവം നടന്നത്.  ഒരു മനുഷ്യസ്ത്രീ റോഡില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന സമയത്തും അനേകം പേര്‍ ആ പുസ്തകശാലയില്‍ നിന്നും പുസ്തകങ്ങള്‍ എടുക്കുകയും വായിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാവണം.  ദൈവമേ ഇനിയുമെത്ര പുസ്തകങ്ങള്‍ വായിക്കണം ഇവര്‍ക്കൊന്നു മനുഷ്യരാവാന്‍.!
'ഓട്ടോ ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയെങ്കിലും വാഹനം ലഭ്യമായില്ല' എന്നാണ് വാര്‍ത്തയില്‍ വായിക്കാനായത്.  അല്ല നാട്ടുകാരേ ഒന്ന് ചോദിച്ചോട്ടേ, ഓട്ടോ എന്നത് ഒരു വാഹനമല്ലേ..!  വിദ്യാര്‍ത്ഥികളേ മാനുഷികമായ പ്രശ്‌നങ്ങളില്‍, ഇടപെടുന്നതിനു പകരം, നോക്കി നില്‍ക്കാന്‍ സ്‌കൂളില്‍ ഏത് അധ്യാപകനാണ് നിങ്ങളെ പഠിപ്പിച്ചത്.?!
പ്രിയ തിരുവനന്തപുരത്തുകാരേ ഒരു വട്ടമെങ്കിലും നിങ്ങള്‍  കോഴിക്കോട്ടേക്ക് വരണം.  മാന്‍ഹോളില്‍ കുടുങ്ങിപ്പോയ രണ്ടപരിചിതരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിയ നൗഷാദിന്റെ നാട്, അങ്ങനെ ഒരുപാട് നൗഷാദുമാരുടെ നാട്.  (തിരു. സിറ്റിയിലെ ഓട്ടോക്കാരേ ഈ പറഞ്ഞ നൗഷാദും ഒരു ഓട്ടോ ഡ്രൈവറായിരുന്നു !) കോഴിക്കോടാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചതെങ്കില്‍ ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കുന്നതു പോയിട്ട് വിളിച്ചെന്ന് പോലും വരില്ല.  അതിനു മുമ്പേ കിട്ടുന്ന വണ്ടിയില്‍, അത് ബൈക്കിലാണെങ്കിലും, ആശുപത്രിയില്‍ എത്തിച്ചിരിക്കും.  (ജോലി തലസ്ഥാനത്താണെങ്കിലും ഞാനും ഒരു കോഴിക്കോട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയട്ടെ)  എന്നാല്‍ ഇവിടെ, തലസ്ഥാനത്ത്, 101 ആംബുലന്‍സിനെ ഒരു 1001 തവണ വിളിച്ചാലും അപടകം സംഭവിച്ചിടത്ത് മരണമെത്തുന്നതിനു മുമ്പേ എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല.
തലസ്ഥാനത്ത് സമാന സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. രണ്ട് തവണ.  ഒന്ന് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിന്റെ മുന്നില്‍.  ബൈക്കില്‍ പോകുകയായിരുന്നു അച്ഛനും മകളും.  നട്ടുച്ച നേരം, പിന്നില്‍ നിന്ന് ഒരു വണ്ടിയിടിച്ച് അവരുടെ ബൈക്ക് മറിഞ്ഞു.  അച്ഛന് നിസാര പരിക്ക്.  മകള്‍ ഡിവൈഡറില്‍ തലയിടിച്ചാണ് വീണത്.  എളുപ്പം ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷപ്പെടുത്താവുന്ന പരിക്ക് മാത്രം.  എം.ജി റോഡിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ ചുറ്റും കൂടി നിന്നവരോട് ആ അച്ഛന്‍ മകളുടെ ജീവന്‍ മടിയില്‍ വെച്ച് സഹായത്തിനായി കരഞ്ഞു. ആംബുലന്‍സിന് വിളിച്ചിട്ടുണ്ട് അത് വരട്ടെയെന്ന് പറഞ്ഞ് ഓരോരുത്തരും രംഗം 'ശാന്ത'മാക്കി ദൃശ്യം മൊബൈലിലാക്കാന്‍ മത്സരിച്ചു.  സമയം കടന്നു പോയി...ആംബുലന്‍സ് സമയത്തിനു വന്നില്ല, നടുറോഡില്‍ മനസ്സു മരവിച്ചുപോയ അച്ഛന്റെ മടിയില്‍ കിടന്ന് ആ പെൺകുട്ടി മരിച്ച് പോയി.

കിഴക്കേ കോട്ടയിലായിരുന്നു പിന്നീട് ഇത് പോലെ ഒരു ധാരുണ സംഭവം അരങ്ങേറിയത്. ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് കമഴ്ന്നു വീണ യുവാവ് എഴുന്നേൽക്കാന്‍ കഴിയാതെ കുറേ നേരം കിടന്നു.  ആരും തിരിഞ്ഞ് നോക്കിയില്ല.  'ആ കിടപ്പ് കണ്ട് മരിച്ചെന്ന് കരുതി' എന്നാണ് ഒരു യാത്രക്കാരന്‍ പിന്നീട് പറഞ്ഞത്. പത്ര ഫോട്ടോഗ്രാഫര്‍ മനോഹരമായി ചാഞ്ഞും ചെരിഞ്ഞുമൊക്കെ ദൂരെ മാറി നിന്ന് ദൃശ്യം പകര്‍ത്തി. മാതൃകാ പത്രപ്രവര്‍ത്തനം!! പിറ്റേന്ന് പത്രത്തില്‍ വാര്‍ത്തയോടൊപ്പം വന്ന ഫോട്ടോയില്‍ കാണാമായിരുന്നു,  വീട്ടിലേക്ക് പോകുന്ന ബസിന്റെ സൈഡ് സീറ്റുകളിലിരുന്ന് ആളുകള്‍ ഈ കാഴ്ച ഉളുപ്പില്ലാതെ നോക്കിയിരിക്കുന്നത്.  എന്നാല്‍ ആ യുവാവിന്റെ പ്രാണനു വേണ്ടിയുള്ള പിടച്ചില്‍ ഒരുത്തനും കണ്ടില്ല.
അര മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്താല്‍ മതി തലസ്ഥാന നഗരിയില്‍ വെള്ളം പൊങ്ങും.  എന്നാല്‍ എവിടെയെങ്കിലും സ്‌നേഹത്തിന്റെ ഒരിറ്റ് നനവെങ്കിലും കണ്ടെത്തുക വലിയ പ്രയാസമാണ്.  ഇങ്ങിനെയുള്ളൊരിടത്ത് ജീവിക്കാന്‍ വല്ലാതെ പേടിക്കണം.  റോഡുകള്‍ മുറിച്ച് കടക്കുമ്പോള്‍ എപ്പോഴാണ് കാലു തെന്നിയോ വണ്ടിയിടിച്ചോ വീഴുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.  മരണമെത്തുതു വരെ ആംബുലന്‍സിന്റെ വരവും കാത്ത് നടുറോഡില്‍ ദേഹം മുറിഞ്ഞുകിടക്കുകയെന്നത് എന്തുമാത്രം ഭീകരമായിരിക്കും.! പടച്ചോനേ ഞങ്ങളെ കാത്തുകൊള്ളണേ...
അപരന്റെ വേദനകളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു മനഷ്യക്കൂട്ടം! എല്ലാര്‍ക്കും അവനോന്റെ ലോകം, അവനോന്റെ കാര്യം.  സ്വയം നിര്‍മ്മിത പൊങ്ങച്ചത്തിരക്കുകളില്‍ അഭിരമിക്കുമ്പോള്‍  കൂടെ നടക്കുവനു പോലും ഒരൗൺസ് സഹായം ചെയ്യാന്‍ മടിക്കും.  പകരം ടൺ കണക്കിന് വാക്കുകള്‍ കൊണ്ട് ചാനലിലും മറ്റും വലിയവനാവാന്‍ ശ്രമിക്കും.
തലസ്ഥാനനഗരിയാണ്.  എല്ലാ വിധ ജീവിത സാഹചര്യങ്ങളുമുണ്ട്.  എല്ലാം കയ്യെത്തും ദൂരത്ത് കിട്ടും.  എന്നാല്‍ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള അകലം ഇവിടെ ദിനേനെ കൂടിക്കൊണ്ടിരിക്കുന്നു എന്നത് തികച്ചും സങ്കടകരമാണ്.  വിദ്യാസമ്പന്നരും സാംസ്‌കാരിക ഉന്നതിയിലുള്ളവരും എന്ന് സ്വയം നടിക്കുന്ന ഇവരെ മനുഷ്വത്വം പഠിപ്പിക്കാന്‍ ഇനിയേത് സര്‍വ്വകലാശാലയിലേക്കാണ് പറഞ്ഞയക്കേണ്ടത്.  'അന്നത്തിനും പഞ്ഞമില്ല, സ്വര്‍ണ്ണത്തിനും പഞ്ഞമില്ല, മണ്ണിതില്‍ കരുണയ്ക്കാണു പഞ്ഞം' എന്നു കവി പാടിയത് എത്ര ശരി! കരുണയുടെ അര്‍ത്ഥമറിയാത്തവനും കാശ് മുടക്കി കാരുണ്യ ടിക്കറ്റെടുക്കുന്ന വല്ലാതെ തലതിരിഞ്ഞ കാലം.!  നോക്കുന്നിടത്തെല്ലാം പ്രതിമകള്‍ കൊണ്ട് നിറഞ്ഞ ഈ നഗരത്തില്‍ ആള്‍ക്കാരും സ്വഭാവം കൊണ്ട് പ്രതിമക്ക് തുല്യരായിരിക്കുന്നു എന്നതാണ് സത്യം! ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന ഒരു സംസ്ഥാനത്തിന്റെ 'തല'സ്ഥാനമാണെന്ന് ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ ആവോ..!
വല്ലാതെ വേഗത്തിലാവുന്ന ഈ ജീവിതപ്പാച്ചലില്‍ എപ്പോഴും ഒരു സഡന്‍ ബ്രേക്ക് പ്രതീക്ഷിക്കണം.  അടുത്തത് റോഡില്‍ മുറിവേറ്റ് വീഴുന്നത് ഞാനോ നിങ്ങളോ ആയിരിക്കാം.  കുറച്ചു നേരത്തെ കരച്ചിലിനും പിടച്ചിലിനും ശേഷം എല്ലാം തീർന്ന് പിറ്റേന്നത്തെ പത്രത്തില്‍ പതിവു തെറ്റിക്കാതെ ഒരു വാര്‍ത്ത കാണാം. ആ വാര്‍ത്ത അവസാനിക്കുന്നത് ഇങ്ങനെയാവും. '........ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.'!
- സാദിഖ് പാതിരിപ്പറ്റ


No comments:

Post a Comment

GRAMAM...

thirike vilikkunnu gramam...